Thursday, December 30, 2010

ഹരാകിരി

എന്നെന്നേക്കുമെന്ന് ഒരിക്കലുപേക്ഷിച്ച   
വഴിയിലൂടെ, ഞാന്‍ വീണ്ടും നടക്കും
മുള്ള് മുറ്റിയ ഉടലാകെ
വാക്കിന്റെ വജ്രമുന പിടഞ്ഞു വിയര്‍ക്കും.
മറവിയുടെ വേനല്‍ , ഞരമ്പുകളില്‍ 
നിരാസത്തിന്റെ ഭാഷ കോറി വരയ്ക്കും.
മുനകൂര്‍ത്ത വാക്കുകളോരോന്നും
നമ്മുടെതെന്ന് പറയാവുന്ന ശിഷ്ടത്തെ 
നിര്‍ദ്ധാക്ഷിണ്യം കുരിശിലേറ്റും.
ചോരയിറ്റുന്ന ഒരു മോതിര വിരല്‍ മാത്രം 
ചിരിച്ചു കൊണ്ട് ,നിനക്ക് വഴികാട്ടും.


അറിയില്ല നിനക്ക്,
നീ ഊതി കാച്ചിയ ഇരുമ്പഴികളുടെ 
കനത്തില്‍ നിന്നാണ്
എന്‍റെ സ്വാതന്ത്രത്തിനു ചിറകുമുളച്ചത്
വേരുകള്‍ക്ക് പ്രണയിക്കാന്‍ ആറടി മണ്ണും , 
കണ്‍നിറയെ ഒരു ചതുരാകാശവും
എന്‍റെ അവകാശങ്ങളാണ്.


ഈ ഉപവാസം അവസാനിക്കില്ല
കൈത്തണ്ടയില്‍ കോറിയിടാന്‍
പ്രണയമല്ലാത്തൊരു  ഭാഷ,
തുരുമ്പടരാത്തൊരു കത്തിമുന,
അന്നനാളം കവിയുന്ന നിദ്രൌഷധം,
പ്രാണഞരമ്പ്‌ പിടയാനൊരു ചരട്,
അമിതവേഗത്തിലൊരു തീവണ്ടി..
ആരെങ്കിലും എന്നോടിത്തിരി കരുണകാണിക്കുവോളം,
എന്‍റെ പതനം അവസാനിക്കില്ല..

Saturday, December 25, 2010

നിദ്രാശാന്തിയുടെ കടല്‍ തുരങ്കം തകര്‍ത്ത്
നിര്‍ദ്ധാക്ഷിണ്യം എന്നിലേക്ക്‌ പാഞ്ഞുപുളയുന്ന
പുകവണ്ടിയുടെ ആക്രോശങ്ങള്‍ .
ഞെട്ടിയുണര്‍ത്തികൊണ്ടേയിരിക്കുന്ന
അനാഥഭ്രൂണത്തിന്റെ കരച്ചില്‍ .
ഇരുട്ടില്‍ , അസ്വസ്ഥ മായ കഴുകോലിനു താഴെ
മുറിഞ്ഞ തൊണ്ടയിലേക്ക്
അമ്മ പകര്‍ന്ന കഷായ കയ്പ്പിന് ,
ചുവന്ന പട്ടു കൊണ്ട് വാ മൂടിയ
അച്ഛനെന്ന അനാഥത്വം തരിക്കുമ്പോള്‍ ,
പനികിടക്കയിലെ സ്വപ്നങ്ങളിലൊക്കെയും
സപ്തവര്‍ണങ്ങളിലൊഴുകുന്ന നിള നിറഞ്ഞു കവിയുന്നു .
അരയാള്‍ പൊക്കത്തില്‍
ആത്മഹത്യ പരാജയപെട്ടവന്റെ നിലവിളികള്‍ക്ക്‌
വാക്കാവാത്ത സങ്കടകടലിന്റെ
ഭ്രമിപ്പിക്കുന്ന ആഴം ചുവയ്ക്കുന്നു .
മനസ്സില്‍ ഒരു താക്കോല്‍ പഴുതിന്റെ
തണുത്ത തുരുമ്പ് മാത്രം ശേഷിക്കെ,
ചോര കിനിയാത്ത മുറിവുകളെ ലക്ഷ്യമാക്കി
കാലം തൊടുത്ത ആഗ്നേയങ്ങള്‍
അടയാളങ്ങളടര്‍ന്ന
രക്തസാക്ഷിക്കല്ലിനു ചുവട്ടില്‍
ആത്മശാന്തി തിരയുമ്പോള്‍
അകാരണമായി അസ്വസ്ഥരാവുന്നുണ്ട്-
ഓരോ നാട്ടിലും,,
എത്രയോ അമ്മമാര്‍ .


എന്നോട് ക്ഷമിക്കുക-
വര്‍ത്തമാനത്തിനു കുറുകെ
ആത്മബലമുരുക്കിയ പാലമുറയ്ക്കാന്‍
നിരന്തരമായി തോറ്റുകൊടുത്തവര്‍ക്ക്
തണ്ടെല്ലോടിഞ്ഞ കവിതയുടെ
വൈധവ്യം മാത്രം
ഞാന്‍ കാഴ്ചവെയ്ക്കുന്നു..
  

Saturday, November 20, 2010


ഉറ കുത്തിയ വാതിലിനപ്പുറം,
ക്ഷമ നശിച്ച നിഗൂഡതകളെല്ലാം
സംഘടിച്ച  തടവറയില്‍ നിന്നാണ്
എന്‍റെ തൂലികയ്ക്ക് ഭ്രാന്ത് പിടിച്ചത്.
ആദ്യം അത് മുദ്രാവാക്യങ്ങള്‍ തിരുത്താന്‍ തുടങ്ങി
പിന്നെ സിദ്ധാന്തങ്ങള്‍ .
നട്ടെല്ലോടിഞ്ഞ  പ്രണയ തത്വശാസ്ത്രങ്ങളുടെ
നീണ്ട മായ്ച്ചെഴുത്ത്..
ഒടുവില്‍ ,അണിയറയിലെ ചായക്കൂട്ടുകളില്‍ 
മുഖം പൂഴ്ത്തി, ഉറക്കം നടിച്ച
ചരിത്ര യുദ്ധങ്ങളെ സ്പര്‍ശിച്ച അന്നാണ്,
ഞാന്‍ കവിയല്ലാതായത്.. 

Thursday, November 4, 2010

പഴയ പുരുഷാര്‍ത്ഥങ്ങള്‍

എണ്ണമറ്റ ചില്ലു കഷണങ്ങളായി ചിതറി തെറിക്കാന്‍
നിന്റെയൊരു ചെറിയ ചിലിയനക്കം.
ഉച്വാസ വായു നിലച്ച ഗുഹാമുഖത്ത്‌ 
സ്വപ്നങ്ങള്‍ക്കൊരു കറുത്ത ജീവപര്യന്തം.
മറവിക്ക് എന്നുമോര്‍മിക്കാന്‍
സുഖകരമായൊരു കുരിശു മരണം.
മുറിവേറ്റവള്‍ക്ക് ചിരിച്ചു കൊണ്ടോടികയറാന്‍
സുന്ദരമായൊരു കഴുമരം.
ചതുരാകാശങ്ങളില്‍ നിന്നും
കടല്‍ ഭിത്തികള്‍ക്കിടയിലേക്ക്
ഉടല്‍ കറുത്ത കാമനകളുടെ
ജയില്‍ ചാട്ടം.
ബലി പീഡത്തിലെ കറുത്ത വീഞ്ഞില്‍ നിന്നും
രൂപകൂട്ടിലെ ഏകാന്തതയിലെക്കെന്ന പോലെ
കൈ വിരലുകള്‍ക്കിടയിലെ ഇത്തിരി സ്നേഹത്തിലേക്ക്‌
സ്വതമന്വേഷിച്ചൊരു പലായനം.
കണ്‍തടങ്ങളിലവശേഷിച്ച രാത്രിയില്‍ നിന്നും
പ്രണയത്തിന്റെ നിസ്സീമതയിലേക്കൊരു
പരകായപ്രവേശം.
സമയം-
ഭൂതകാല മുഖത്തെഴുത്തില്‍  നിന്നും
അവസാന അടയാളവും വര്‍ത്തമാനവെറുപ്പിനാല്‍
തുടചെടുത്തിരിക്കുന്നു.
മരണ തുരുത്തില്‍
ഒറ്റയടിയളവിനാല്‍
ശിരോലിഖിതങ്ങള്‍ മാറ്റി വരയ്ക്കാന്‍
ഒരേകാകി തുഴഞ്ഞടുക്കുമെന്നോര്‍ത്ത് 
വിഡിയായ മനുഷ്യന്‍ ഇന്നും നോയമ്പ് നോല്‍ക്കുന്നു.
ഈ തീരങ്ങള്‍ -
കറുത്ത രണ്ടു മുറിവുകളാണ്.
ഒരു നോട്ടം
ഒരു സ്പര്‍ശം
ഒരിറ്റു സ്നേഹം
മതി
കടല്‍ ക്ഷോഭം  രക്ത ചൊരിചിലുകളായി 
അവസാനമില്ലാത്ത ഉള്‍ച്ചുഴികളിലൂടെ
മുറിവുകളുടെ മേഘമല്‍ഹാര്‍ തീര്‍ക്കാന്‍.
പിന്നെ-
മാംസമഴുകിയ ചങ്ങലകൊളുത്തുകളില്‍ നിന്നും
സ്വാതന്ത്ര്യഗീതികളുടെ ഒരു ഘോഷയാത്ര..
  

Thursday, August 26, 2010

രാമനുണ്ണിയുടെ ''ഇല്ലാത്ത നിയമങ്ങള്‍ .''

ആനന്ദിന്‍റെ "ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍ " എന്ന മാതൃഭുമി ലേഖനത്തോടുള്ള കെപി രാമാനുണ്ണിയുടെ പ്രതികരണം അക്ഷരാര്‍തത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതായി..
നിന്ദയും വിമര്‍ശനവും രണ്ടാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ: ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാനും അവിശ്വസിക്കാനും ഉള്ള അവകാശം ഭരണഖടന വിവക്ഷിക്കുന്നുണ്ട്.
ജനകീയ ജനാതിപത്യ പോരാട്ടങ്ങളുടെ ഒരു മുഖ്യ വെല്ലുവിളി മതഫാസിസ്റ്റു ഭീകരതയെ തിരിച്ചറിയാത്ത ഒരു അറിവ്കെട്ട ജനസമൂഹമാണ്.
അതുപോലെ തന്നെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന -ക്രൂരമായ നിസ്സംഗത പുലര്‍ത്തുന്ന ഒരു അരാഷ്ട്രീയ ജനവിഭാഗവും.
അവര്‍ക്കാണ്, ശ്രീ രാമനുണ്ണി ലേഖനത്തില്‍ പരാമര്‍ശിച്ച ജര്‍മന്‍ ചിന്താശകലം ഉപകാരപ്പെടുക..
രാമനെയും മുഹമ്മദിനെയും കൃസ്തുവിനെയും ഉപയോഗിച്ച വോട്ടു നേടിയെടുക്കുന്ന ഫാസിസത്തിനെതിരെയായിരിക്കണം നമ്മള്‍ ശബ്ധിക്കേണ്ടത്.
അത് മതത്തോടും മത വികാരങ്ങളോടുമുള്ള അസഹിഷ്ണുതയായി
വ്യാഖ്യാനിക്കപ്പെടുന്നത്, മേല്‍പറഞ്ഞ അറിവില്ലായ്മ കൊണ്ടാവാനേ തരമുള്ളൂ..
ഒരുദാഹരണം എടുക്കാം:
r.s.s ന്‍റെ വേദഗ്രന്ഥമായ വിചാരധാരയില്‍ ഇങ്ങനെ പറയുന്നു:
"നമ്മുടേത് ഹിന്ദു ദേശീയതയാണ്.മറുവിഭാഗങ്ങള്‍ക്ക് ചെയ്യാവുന്നത്-ഒന്നുകില്‍ ഹിന്ദുദേശിയതയുടെ മേല്‍ക്കോയ്മ അംഖീകരിച്ച് അതിന്‍റെ ഭാഗമാവുക.അല്ലെങ്കില്‍ ഈ രാജ്യം വിടുക."
ഇത്തരം ദുര്‍വ്യാഖ്യാനങ്ങളോടാണ് ആനന്ദ് അസഹിഷ്ണുത പുലര്‍തിയതെന്നു രാമനുണ്ണി കുറ്റപ്പെടുത്തുന്നതെങ്കില്‍,ഞാന്‍ തീര്‍ച്ചയായും ആനന്ദിന്‍റെ കൂടെയാണ്..
ശ്രീ.രാമനുണ്ണി സൂചിപ്പിച്ച ഉദാത്തമായ അവസ്ഥ കേരളത്തില്‍ ഒരുത്തനും ഒരു കാലത്തും ഉണ്ടാവില്ല എന്ന പൂര്‍ണ ബോധ്യത്തോടെ ആയിരിക്കണം അദ്ദേഹം ആനന്ദ് കൊളുത്തിയ തീ ഊതിപെരുപ്പിക്കുന്നത്..മസ്തിഷ്കാ വയവത്തിന്‍റെ പ്രവര്‍ത്തനക്ഷമത എല്ലാവരും സ്വയം പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!!

Tuesday, August 24, 2010

നിറഞ്ഞു പെയ്യുന്ന മഴയില്‍ കൈകോര്‍ത്ത്‌ നടക്കാന്‍ കല്പാത്തി പുഴയോരത്തെ അഗ്രഹാരതെരുവുകളില്‍ നിന്നും ഈ ഉപ്പുകലര്‍ന്ന മണല്‍തരികളിലേക്ക് ഒരുപാടുണ്ട് ദൂരം..
ഇവിടെ എനിക്ക് പ്രിയപ്പെട്ടവര്‍ ഉറങ്ങുന്നുണ്ട്..

ഒറ്റ തൂവലുകള്‍ മാത്രം പൊഴിച്ചിടുന്ന ഒരു രാക്ഷസപക്ഷി, വെറും പെണ്ണിന്റെതായ എല്ലാ വന്യതകളും അതിസാധാരണമായ ഒരു ശരീരത്തിനുള്ളില്‍ ഒളിച്ചു വെച്ചവള്‍..
ഉറക്കമുണരാന്‍ വിനാഴികകള്‍ ബാക്കി നില്‍ക്കെ, അവളെന്‍റെ സ്വപ്നത്തിന്‍റെ അവസാന തുണ്ടും കൊത്തിയെടുത്തു ജനലഴികള്‍ക്കിടയിലൂടെ പറന്നകന്നു ..
തൊണ്ടയില്‍,രാത്രിയുടെതെന്നവകാശപ്പെടാവുന്ന ഒരുള്‍ഭയം മാത്രം കല്ലിച്ചു പൊങ്ങി കിടന്നു .
കൂട്ടിയാല്‍ കൂടാത്ത,മടിച്ചു മടിച്ചു ,ഞാന്‍ പാലിച്ചു പോരുന്ന പന്ത്രണ്ടു മണികൂറുകള്‍ ഒരുപാട് കെട്ടുപിണഞ്ഞു തുടങ്ങിയിരിക്കുന്നു..
വിരല്‍തുമ്പുകള്‍ തമ്മിലറിഞ്ഞപ്പോഴേക്കും ഏറെ പൊങ്ങിയ  അരമതിലുകള്‍..കോട്ടകള്‍ കണക്കെ തലയുയര്‍ത്തി നിന്ന പയ്യാമ്പലത്തെ മണല്‍ തരികള്‍,മഴയില്‍ വരണ്ടു..
ഇനി സന്ധ്യ-
അകാരണമായി ചുവന്ന സന്ധ്യ.
കുത്തിയൊലിക്കുന്ന മഴകാലവും പിന്നിട്ടു ,ഒരുപാട് വെളുത്ത വരകള്‍ക്കപ്പുറം,കടല്‍ കടന്നു വന്ന നാവികര്‍ തറകല്ലിട്ട നീലിച്ച ചുവരുകളുള്ള ആരാധനാദേവാലയം..അമ്മമാരുടെ കാത്തിരിപ്പുകളില്‍ നിന്നും അറിയാതെ അപ്രത്യക്ഷരായ ജവാന്മാരുടെ പടപാളയങ്ങള്‍..
പ്രതിരോധത്തിന്‍റെ കോട്ടകൊത്തളങ്ങള്‍,മണ്ണിലുറങ്ങുന്നവര്‍ക്ക് സ്നേഹത്തിന്‍റെ ഉപ്പുകാറ്റ്.. നഗരഭ്രാന്തില്‍ ശ്വാസം മുട്ടിമരിക്കുന്ന അന്ഗ്ലോ ഇന്ത്യന്‍ തെരുവുകള്‍..
എല്ലാറ്റിനുമൊടുവില്‍  മഴ പെയ്തു തോര്‍ന്ന പയ്യാമ്പലത്തെ ഉപ്പു തരികള്‍..
എന്‍റെ സ്വപ്നത്തില്‍ നിന്നും വേര്‍പ്പെട്ടു പോയ ചീളുകള്‍ ഇവിടെയായിരികണം ആ രാക്ഷസപക്ഷി ഉപേക്ഷിച്ചത്..ഞാനവ പരതിനോക്കുകയാണ്..


Sunday, August 22, 2010

തിരിച്ചേറ്റം

കരിപിടിച്ച മണ്ണെണ്ണ വെട്ടത്തിലേക്ക്
എഴുപതുകളെന്ന പോലെ
ഈയാംപാറ്റകളുടെ യൗവനം പാഞ്ഞടുതപ്പോഴാണ്
പേനയില്‍ നിറച്ച ഏകാന്തതയ്ക്ക് പകരംവെയ്ക്കാന്‍
പുതിയ വസ്തുക്കളെന്തെന്നു ഞാന്‍ ചിന്തിച്ചു തുടങ്ങിയത്..

കാലഹരണപ്പെട്ടതെന്ന് നിങ്ങള്‍ പറഞ്ഞ
പ്രത്യയങ്ങള്‍ നിറച്ചു നോക്കി-
ഒഴിഞ്ഞ കൊറ്റുകിണ്ണങ്ങളും
നിറഞ്ഞ മടിശീലകളും
വെവ്വേറെ തെളിഞ്ഞു വരഞ്ഞു.

അശാന്തനായ രക്തസാക്ഷിയുടെ
ഇന്നും തിളയ്ക്കുന്ന ചോര നിറച്ചപ്പോള്‍
തെരുവിലെ ഒറ്റുപാത്രങ്ങളില്‍
വഞ്ചനയുടെ കയ്പ്പുദ്രവം കവിഞ്ഞു.

നിന്‍റെ കണ്ണുകള്‍ക്ക്‌ ചുറ്റും പടര്‍ന്ന
കറുപ്പെടുത്തു നിറച്ചു-
തെരുവ് വേശ്യയുടെ മുഷിഞ്ഞ തുണികെട്ടുകളിലേക്ക്
എന്‍റെ അക്ഷരങ്ങളോടികയറി..

തോക്കിന്‍കുഴലിനറ്റത്ത് ജീവിതം
പൂക്കുമെന്നു വിശ്വസിച്ച
ഒരു കറുത്തവന്‍റെ വിശപ്പും
ദാഹവും പിഴിഞ്ഞൂറ്റി നിറച്ചു നോക്കി-
ഭരണ യന്ത്രത്തിന്‍റെ ആണിചക്രങ്ങളില്‍
കൈവിരല്‍ കോര്‍ത്ത ഒരു ഞരക്കം മാത്രം
കടലാസ്സിലൂര്‍ന്നു വീണു..

ചൂഴ്ന്നെടുക്കപ്പെട്ട രണ്ടു കണ്ണുകള്‍ക്ക്‌ താഴെ
മിന്നല്‍ പോലെ ഒരു ചിരി പടര്‍ന്നത്,
തിരുനെല്ലിയിലെ എള്ളും പൂവും കുതിര്‍ന്ന ജലം
പേനയില്‍ നിറചപ്പോഴാണ്.

ഒടുവില്‍-
കഴുത്തിനേറ്റ ഒരു വെട്ടും,
അറുത്തുമാറ്റപ്പെട്ട ഒരു കൈയ്യും,
വിനാഴികകളുടെ മൂഡസ്വര്‍ഗത്തിലെന്നെ
ശ്വാസം മുട്ടിച്ചു കൊല്ലാന്‍ തുടങ്ങിയപ്പോള്‍
മനം മടുത്ത് ഞാനെഴുന്നേറ്റു.

അന്ന്-
ഞാനെന്‍റെ പ്രിയപ്പെട്ട
മഷിപേനയുടെ മുനയൊടിച്ചു കളഞ്ഞു!!!

Friday, July 30, 2010

ഇരുനിറം

എഴുതി തീരും മുന്‍പ്
ചുവന്ന മഷി തീര്‍ന് പോയതിനാല്‍,
മറ്റൊരു നിറം കൊണ്ട്
പൂര്‍ത്തിയാക്കേണ്ടി വന്ന ഒരു കവിതയുണ്ട്.
അതിന്‍റെ വാലറ്റത്താണ്,
ആരൊക്കെയോ,
പകുതി കണ്ട ഒരു സ്വപ്നത്തിന്‍റെ
ഞാണ്‍ കൊരുത്തിട്ടത്.
മഷി വറ്റിപോയ വരിയില്‍, രണ്ടു നിറങ്ങളില്‍
ഒരു വാക്ക് വിറങ്ങലിച്ചു കിടന്നു.
അതിന്നു മീതെ, മുറിച്ചിട്ടും മുറിയാതെ
ഒരു രാജ്യത്തിന്‍റെ ഹൃദയം
മിടിച്ചു കൊണ്ടിരുന്നു.
എത്ര ശക്തിയായി കോറിവരച്ചാലും
കുടഞ്ഞാലും,നിറച്ചാലും
മഷി തെളിയാത്ത ഒരു പേനയാണ് ചരിത്രമെന്ന്
ഞാന്‍ മനസ്സിലാക്കിയ അന്നാണ്,
ആ സ്വപ്നത്തിന്‍റെ ബാക്കിയെനിക്ക് വെളിവായത്-
അതില്‍ ഞാന്‍ കണ്ടു :
''സ്വാതന്ത്ര്യം''
ഇരു നിറങ്ങള്‍ വികൃതമാകിയ ആ വാക്ക്..!!


വാലില്‍ കെട്ടിയിട്ട സ്വപ്നവുമായി,
എത്ര ശ്രമിച്ചിട്ടും പറന്നുയാരാനാവാതെ
ഒരു പാട് തുമ്പികള്‍
ചലനമറ്റ ഹൃദയത്തിനു മീതെ
തളര്‍ന്നു വീണു കൊണ്ടിരുന്നു..

Wednesday, July 28, 2010

ശിവം

അന്ന്
കൈലാസത്തിലും മഴ പെയ്തിട്ടുണ്ടാവണം
നീ എന്നിലേക്കിറങ്ങി വന്ന ദിവസം.
ഓര്‍ക്കുന്നില്ലേ ??
ബോധക്ഷയത്തിന്‍റെ കൊടുമുടികളില്‍ നിന്നും
ഉദ്ബോധനത്തിന്‍റെ ആഴങ്ങളിലെക്കെന്നെ തള്ളിയിട്ടത്..??


അന്ന്
എന്‍റെയാകാശത്തില്‍ ഒരു മേഘം,
ശൃംഗങ്ങളില്‍ ഒരു സൂര്യന്‍,
മണലിലൊരു തുള്ളി മഴ,
മനസ്സിലൊരു കുടം ഭ്രാന്ത്.


അന്ന്
നിനക്കായിരം കൈകളുടെ കരുത്ത്.
ആയിരം സൂര്യന്മാരുടെ തേജസ്സ്.
ആയിരം രാവണന്മാരുടെ ശൌര്യം.
മുഖത്തോരായിരം മരണത്തിന്‍റെ നിസ്സംഗത..


മുറിവുകള്‍ക്ക്‌ വേണ്ടി കാത്തിരുന്നവള്‍ക്ക്
ആയിരം ചുടുവ്രണങ്ങള്‍ നിന്‍റെ സമ്മാനം..


എന്നില്‍ നീ കൊരുത്തിട്ടത്,
എണ്ണിയാലൊടുങ്ങാത്ത പുലരികള്‍,
ഇത് വരെ
എണ്ണിനോക്കാന്‍ ഞാന്‍ ഇഷ്ടപെടാത്തത്രയും രാത്രികള്‍.
സ്പര്‍ശങ്ങള്‍ക്ക്
കൊടുംകാടിന്‍റെ മുരള്‍ച്ച
ചിലപ്പോള്‍, ഇളമാവിന്‍റെ മര്‍മരം.
നോട്ടത്തിന്
നിഴലിനെക്കാള്‍ മൂര്‍ച്ച
ചിലപ്പോള്‍, വിയര്‍പ്പിനെക്കാള്‍ വഴുക്ക്.
ചുംബനങ്ങള്‍ക്ക്
യാഗഗ്നിയുടെ ചൂട്
ചിലപ്പോള്‍, ഭസ്മത്തിന്‍റെ തണുപ്പ്.

ഇനി നിനക്കുള്ളത്--
നാഗപാശത്തിന് :
സ്വാതന്ത്ര്യത്തിനായുള്ള മുറവിളി.
ഡമരുഗത്തിന് :
മൌനത്തിന്‍റെ ഒരുള്‍തുടി.
ഒറ്റ ചിലമ്പിന് :
ഇണയെ തിരയാന്‍ രണ്ടു കണ്ണുകള്‍
പുലിതോലിന് :
പിന്നെയും പടം പൊഴിക്കാന്‍,
ഇത് വരെ ആരും അറിഞ്ഞിട്ടില്ലാത്ത ഒരു ഋതു..
മൂന്നാം കണ്ണിന് :
എന്നും തുറന്നിരിക്കാന്‍ ഒരു കറുത്ത ചുംബനം.
എന്നിലേക്ക്‌ തന്നെ പെയ്തുനിറയാന്‍,
ഒരു കുമ്പിള്‍ മഴക്കാലം.
കഴുത്തിലെ നീലിച്ച പ്രണയം വലിച്ചുറ്റിയെടുക്കാന്‍
രണ്ടു ചുണ്ടുകള്‍..
ജടയിലൊളിപ്പിക്കാന്‍
ഇനിയും ഒരു കോടി കണ്ണീര്‍ഗംഗകള്‍
ക്ഷിപ്ര കോപത്തിന്‍റെ താണ്ടവങ്ങള്‍ക്ക്‌-
ഹിമശൃംഗങ്ങള്‍ക്കിടയില്‍ തണുത്തുറഞ്ഞ
കിതപ്പുകള്‍ക്ക്-
ഒടുവില്‍ നമ്മളെ തന്നെയും..

Thursday, July 22, 2010

പ്രണയവിഷം

നിന്‍റെ പ്രണയം
എന്‍റെ വിരലുകള്‍ക്കിടയിലെ പുഴുക്കുത്താണ്..
അഴുക്കുകളെല്ലാം ഞെക്കിപിഴിഞ്ഞ്,
അതെന്നെ ശുദ്ധീകരിക്കുന്നു
നിന്‍റെ പ്രണയം
എന്‍റെ കണങ്കാലില്‍ തീണ്ടിയ നീലിച്ച വിഷപ്പാടാണ്..
നീറുന്ന വേദനയെങ്കിലും
അതൊരു പരാജിതന്‍റെ പ്രതിഷേധമാകയാല്‍
ഞാനും അതിനെ സ്നേഹിക്കുന്നു..

Tuesday, July 20, 2010

മീരസാധു..

മഥുരയിലെ കൃഷ്ണക്ഷേത്രങ്ങളില്‍ ,നാഥനില്ലാത്ത പശുക്കള്‍ മേഞ്ഞു നടക്കുന്ന വഴികളില്‍ ,മുഷിഞ്ഞു നാറുന്ന ഗലികളില്‍ ,എല്ലാം ഞാന്‍ മീരസാധുക്കളെ തേടിയലഞ്ഞു..തല പോയ ക്ഷേത്ര ഗോപുരങ്ങള്‍ കണ്ടു,വൃത്തി കെട്ട വൃന്ദാവന്‍ കണ്ടു. ഉറുമ്പരിക്കും പോലെ കുരങ്ങന്മാരെ കണ്ടു..പക്ഷെ മായിഗറിലെ ഭക്തമീരകള്‍ മാത്രം എന്നോട് കനിഞ്ഞില്ല.അവര്‍ എവിടെയോ ഒളിച്ചിരിക്കുകയായിരുന്നു..''രാധേ ശ്യാം'' എന്നലറി വിളിക്കുന്ന ജടാധാരികളും ചരിത്രം തുപ്പുന്ന ഗൈഡുകളും സുലഭം.പകയോടെ സഞാരികള്‍ക്ക് നേരെ ഭിക്ഷാപാത്രം നീട്ടുന്ന ഭക്തമീരകള്‍ മാത്രം??

''നമ്മുടെതല്ലാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണെന്നിരിക്കെ -എനിക്കാ കഥകള്‍  തന്നെയായിരുന്നു ജീവിതം..
കഥയിലെ മായിയെ കാണാന്‍,ജീവന്‍റെ മുഷിവു മണക്കുന്ന തെരുവുകളില്‍ വന്നതിന്,ഒടുവില്‍ ഞാന്‍ എന്നെ തന്നെ ശപിച്ചു..ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങളും,ചുക്കി ചുളിഞ്ഞ മുഖവും,പല്ലില്ലാത്ത മോണ നിറയുന്ന ചിരിയുമായി പകയോടെ,പ്രണയത്തോടെ,മഹാശയന്മാരെ തേടിയലയുന്ന..,കൃഷ്ണനെ തന്നെ തേടിയലയുന്ന ഭക്തമീരകള്‍ -എവിടെയാണവര്‍ ഒളിച്ചിരിക്കുന്നത്??
വളരെ ലാഖവത്തോടെ നീ ചുരുട്ടി പുകയൂതിയ എന്‍റെ പ്രണയത്തെ ഈ തൂക്കു പാത്രത്തിലെ ഭിക്ഷയായി തിരികെ വാങ്ങാന്‍ -തല മുണ്ഡനം ചെയ്ത്,പരുപരുത്ത കാവി ചുറ്റി ഈ ഊന്നുവടിയുമായി ഞാന്‍ വന്നിട്ടുണ്ട്..
എന്‍റെ പ്രണയം-
പൂതനയുടെ മാറില്‍ വിങ്ങിയ വിഷമാകട്ടെ,കാളിന്ധിയെ കറുപ്പിച്ച അമ്ല മാകട്ടെ, കാലപഴക്കതാല്‍ വിഷം തീണ്ടിയ പാലാകട്ടെ,
എനിക്ക് തിരിച്ചു തരിക..
ചുവന്ന തൂണുകള്‍ക്കിടയില്‍ ഇരുട്ടായി കാത്തു നില്‍ക്കുന്നവനെ..
ഭ്രാന്തമായ പ്രണയസങ്കല്‍പങ്ങളുള്ളവനെ ..
പ്രണയം കൊണ്ടെന്നെ കളങ്കിതയാക്കിയവനെ ..
ഇതാ പകയുടെ ,പ്രണയത്തിന്‍റെ ,നമ്മില്‍ നാംബെടുത്ത കള്ളസ്വപ്നങ്ങളുടെ ഭിക്ഷാപാത്രം..
എനിക്ക് തിരിച്ചു നല്‍ക്കുക..
നമ്മുടെതായതെല്ലാം -ഇനി;
ഞാനും ഒരു മീര സാധുവാണ്‌...!!!




*മീരസാധു: പ്രശസ്ത കഥാകാരി കെ.ആര്‍ മീരയുടെ ലഖുനോവല്‍ .

Monday, July 19, 2010

കവിതയ്ക്ക്..

ഉറക്ക ഭ്രാന്ദിനാല്‍ ചുളിഞ്ഞ കിടക്കയില്‍
ഉരുണ്ടുപിരണ്ടും
അറിവില്ലായ്മയുമായി ഇണചേര്‍ന്നു ക്ഷീണിച്ചുമാണല്ലോ
ഞാന്‍ നിനക്ക് ജന്മം നല്‍കിയത്
എന്‍റെ അഹന്തയൊരുക്കിയ മണിയറയിലാണ്
അഞ്ജതയെന്ന അമ്മ നിന്നെ നൊന്തു പെറ്റത്..



ഈ നശിച്ച കാലത്തെ തൃപ്തിപ്പെടുത്തുവാന്‍
ഇനി നീ മറന്നേക്കുക:

അമ്മയുടെ ഗര്‍ഭ പാത്രതിനകത്ത്
ഒളിച്ചു വെച്ച കുട്ടികാലം

വേര്‍പാടിന്‍റെ സൂചിമുനയ്ക്കപ്പുറം
തിരിച്ചു പിടിച്ച പ്രണയം

വരകള്‍ക്കും വരികള്‍ക്കുമിടയില്‍
ചരിത്രം നഷ്ടപ്പെട്ടു പോയ നിന്‍റെ രാഷ്ട്രവും രാഷ്ട്രീയവും..

എല്ലാം മറന്നേക്കുക..

Saturday, June 26, 2010

ഗുരുദക്ഷിണ





എന്നെ മറവു ചെയ്ത ആറടി മണ്ണിലാണ്
നിന്‍റെ വേരുകള്‍ പടര്‍ന്നു കയറിയത്
തണുത്ത ഹൃദയത്തിലേക്ക് ആഴ്നിറങ്ങി,
നിറഞ്ഞ വളകൂറില്‍ നിന്നും ,
പതിവ് പോലെ,
നീ ആര്‍ദ്രമായതെല്ലാം വലിചൂറ്റിയെടുത്തു.
ആയിരം കൈകള്‍ കൊണ്ട് പുണരുമ്പോഴും
നിറഞ്ഞ കള്ളചിരിയിലൂടെ
ചതിയുടെ ഒന്നാം പാഠം നീയെന്നെ പഠിപ്പിച്ചു..


അറിഞ്ഞതും പറഞ്ഞതും
എഴുതി കൂട്ടിയതുമെല്ലാം
അപ്പാടെ മായ്ച്ചു കളയാന്‍ ,
ഒരു മഷിതണ്ടിനെ ഇത്തിള്‍കണ്ണിയായി 
ഉടലിലേക്ക് പടര്‍ത്തി അതിജീവനത്തിന്‍റെ
രണ്ടാം ഭാഗവും നീയെനിക്ക് മന:പാഠമാക്കി..


മൂന്നാം പാഠം -
അതാണ്‌ നീയെനിക്കാദ്യം പഠിപ്പിച്ചു തന്നത്
അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്,
അച്ഛന്‍റെ നെഞ്ചിലേക്ക്..
അനുജത്തിയുടെ കണ്ണിലേക്ക്,
ഗുരുവിന്‍റെ വായിലേക്ക്,
കാമുകിയുടെ ഹൃദയത്തിലേക്ക്,
കണ്ണുകള്‍ പൂട്ടി ഒളിയംബെയ്യാന്‍ ,
എന്‍റെ അഞ്ചാംവിരല്‍
ഗുരുദക്ഷിണയായി നീ ചോദിക്കാതിരുന്നത്..
പ്രണയം മുഴുവന്‍ വാര്‍ന്നു പോയി
ചുവപ്പ് നഷ്ടപ്പെട്ട അഞ്ജാമിതള്‍ മാത്രം
എന്‍റെ ശവ കല്ലറയ്ക്കുമേല്‍ പൊഴിചിടുമ്പോള്‍ ,
ഇനി-

ഏതു ഫലിത പുസ്തകമാണ്
ഞാന്‍ നിനക്ക് മുന്നില്‍ തുറന്നു വെയ്ക്കേണ്ടത് ..??

Tuesday, June 22, 2010

ആരറിയുന്നു ??കൂട്ടം തെറ്റിയവന്റെ നിശബ്ദ നിലവിളി..
എതിര്‍ ധ്രുവങ്ങളില്‍ ജീവിത ദര്‍ശനം കാത്തു സൂക്ഷിച്ചവരുടെ കൂട്ടത്തില്‍, വാകിലും നോക്കിലും ,നടപ്പിലും ഇനി മാറി നില്‍ക്കേണ്ടിയിരികുന്നു..
കേള്‍ക്കാത്തത് മാത്രം പറയുകയും അറിയാത്തത് മാത്രം എഴുതുകയും ചെയ്യേണ്ടിയിരിക്കുന്നു..
അനിവാര്യമായ ഈ നഗ്നതയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വീഞ്ഞ് ചഷകം നിറഞ്ഞു കവിഞ്ഞോഴുകുന്നത് പോലെ ഞാനീ കാല്പനികതയിലേക്ക് അലിഞ്ഞു ചേരുന്നു .തിരിചെടുക്കാനാവാത്ത വിധം ഈ നീല രാവിന്നു മീതെ ഞാന്‍ അലിഞ്ഞില്ലാതാവുന്നു..പ്രിയ നഗരമേ -ഈ രാത്രി ഞാന്‍ നിന്‍റെതാണ്.. നിന്‍റെ പാതയോരങ്ങളിലെ പാറാവ്‌കാരായ നിയോണ്‍ വെളിച്ചങ്ങള്‍ക്ക്..കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ഭിക്ഷകാര്‍ക്ക്‌..ചതുരംഗ പലക പോലെ തിളങ്ങുന്ന മേല്‍കൂരകള്‍ക്ക്..കണ്‍തടം കറുത്ത് പോയ വേശ്യകള്‍ക്ക്..നിന്‍റെ ആകാശങ്ങളിലെ സ്വര്‍ണ്ണമേഘങ്ങള്‍ തൊട്ടിലാട്ടുന്ന ഹൌറയ്യ്ക്ക്..സോനാകച്ചിലെ തണുത്ത തെരുവോരങ്ങള്‍ക്ക്..,ഇന്ന് ഹൂഗ്ലിയില്‍ ഒഴുകിയഴുകിയ ശവ ശരീരങ്ങള്‍ക്ക്..ഞാനെന്നെ കാഴ്ച വെയ്ക്കുന്നു..ഒറ്റയാവുമ്പോള്‍ വീണ്ടും ഞാനീ നഗരത്തിന്‍റെ കണ്ണാടിയാവുന്നു..ഞാനീ നരക രാവിന്‍റെ കാമമാവുന്നു..ഞാനീ നഗര ഭ്രാന്തിനു കാവലാവുന്നു...നീ ഒരിക്കലും ഒഴിയാത്ത ഒരു വീഞ്ഞുചഷകമായിരുന്നെങ്കില്‍..

Sunday, June 20, 2010

ദേശാടനം

കണ്ണില്‍ നിറഞ്ഞ തിമിരവും പേറിയെന്‍
ദേശാടനം കഴിഞ്ഞെത്തുന്ന നേരം;
കാറ്റിന്‍റെ, കടലിന്‍റെ, യിളമാറിലൂടെയെന്‍
തുറമുഖത്തണയും നിരാശതന്‍ നൗകകള്‍
അറിയുന്നുവോ നീ, വിളക്കുമാടത്തിന്‍റെ
തിരിയില്‍ നിന്നകലുമെന്‍ നിനവറ്റ ചിറകുകള്‍..
കണ്ണടച്ചാലുമകത്തു കടക്കുവാന്‍
വാതില്‍പുറം കാത്തു നില്‍കുന്ന സൂര്യനും,
വിണ്ണിറങ്ങും നിലാവിനെയാര്‍ദ്രമാം
ചന്ദനമെന്നു കൊതിപ്പിച്ച രാത്രിയും
വക്ക് പൊട്ടിയ നോവിന്‍ പകലുകള്‍,
പെയ്തുതോരാത്ത വാസന്തരാത്രികള്‍ ,
വിഷം തീണ്ടിയ സന്ധ്യകള്‍..
പച്ചകത്തിയ നേരിലയറ്റങ്ങള്‍
ഉപ്പുവറ്റി ശോഷിച്ച ശിഖരവും
അഗ്നി കെട്ടുപിടയുന്നു വാകകള്‍..
പകലുറങ്ങും കിനാവെയില്‍ പാടങ്ങള്‍.
നീറുന്ന ഭ്രാന്തിന്‍റെയല്ലലോളം
പൊഴിഞൊറ്റ നൂലിലാടുന്നു ജീവിതം..
ഇല്ല, ഇടമൊട്ടുമില്ലെനിക്കീ ഭൂമിയിലെന്നെ
കൊന്നു തള്ളുവാന്‍ സ്വയം..
തുള്ളിയലചാര്‍ത്തും അട്ടഹസിച്ചും, ഇനി
പെയ്തു തോരാം നിന്‍ മിഴികള്‍ക്കു മീതെ ഞാന്‍ ..
പണ്ട് തൂങ്ങിയ കൈവിരല്‍തുമ്പിലും
ഇന്നലത്തെ കൊടിതണല്‍ മുറ്റത്തും
വഴിയറിയാതെ പറക്കാന്‍ പഠിപ്പിച്ച
നോവിന്‍റെയൂറ്റമുള്ളക്ഷരകൂട്ടിലും
ഇഴമുറിയാതെ കരയാന്‍ പഠിപ്പിച്ച
തീ പൊള്ളൂമറിവിന്‍റെ വരികള്‍ക്കിടയിലും
വാക്കു പൂക്കും മരുപ്പച്ചകള്‍ക്കുമീ
തോറ്റ പിന്മുറ പാട്ടുകാര്‍ക്കും മീതെ...
പെയ്തു തോരമെന്‍ മനസ്സിന്നും മീതെ ഞാന്‍..

ഇതിവൃത്തങ്ങള്‍ ..

ചെവിടി കുന്നിലും കള്ളികാട്ടിലും പുഴയോരത്തും രക്തസാക്ഷിയുടെ ചുവന്ന കറ മായാതെ കിടന്നു..ചാറ്റുമഴയുടെ ലാളിത്യത്തോടെ വാക്ക് ഈ കറകളിലേക്ക് വീണു..വാക്കിനു ചുറ്റും ആരാധന മന്ദിരങ്ങള്‍ പൊന്തി വന്നു..കെട്ടുപണിയുടെ ധാരാളിത്തതിനകത്തെക്ക് പ്രവചനത്തിന്‍റെ മഴത്തുള്ളികള്‍ വരണ്ടു..പിന്നെ മന്ദിരങ്ങള്‍ക്ക് ചുറ്റും നഗരങ്ങള്‍ വളര്‍ന്നു..അപ്പോള്‍ പ്രവാചകന്‍ മറ്റെങ്ങോ വഴി തേടി..പ്രവാചകന്‍ കണ്ണുയര്‍ത്തി മരുഭൂമിയുടെ ആകാശത്തേക്ക് നോക്കി..സാന്ത്വനതിന്റെ ഉടമ്പടിയായി,അടയാളമായി അവിടെ ഒരു ചന്ദ്രക്കല ദിക്കുകള്‍ നിറഞ്ഞു നിന്നു..

Friday, June 11, 2010

പന്ത്രണ്ടാമത്തെ കൈ..

ആശയങ്ങളോട് സമരസപ്പെടാന്‍ കഴിയാതെ കനത്തു പോയ
ഒരു കല്‍വിഗ്രഹത്തിന്‍റെ നെറുകയില്‍ ദൈവം കടിച്ചു തുപ്പിയത്:

1.വിലക്കപെട്ട കനിയുടെ ചവര്‍പ്പ്..


2.പുരോഹിത പരിണാമ ഗതിയിലെ അവസാനശ്വാസത്തിന്‍റെ പകുതി


3.''ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ'' - എന്ന ഒറ്റുവാക്യം














പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍ തന്നെ ചെയ്യാതെ അത് ദൈവത്തിന്‍റെ ക്രോധത്തിന് വിട്ടേക്കുക
                                                     -ബൈബിള്‍

Saturday, May 22, 2010

(..ഇല്ല..)

വാക്കുകള്‍-
പട്ടും പുടവയും
മുല്ലപൂവും ചന്ദനകുറിയും
വാളും പരിചയും
പല്ലക്കും പടയാളികളുമായി വന്നാല്‍ ,
നിങ്ങള്‍ സ്വീകരിക്കും.
മുണ്ട് മടക്കികുത്തി ,
തലേകെട്ടും ബീഡിയുമായി വന്നാല്‍
നെറ്റി ചുളിക്കും..!!
തെമ്മാടിയായ കവിതയെ നിങ്ങള്‍ നിഷേധിക്കും
വര്‍ണ്ണ കടലാസ്സില്‍ കൂടിയ മഷിയില-
ച്ചടിച്ച കവിത
നിങ്ങള്‍ വിലകൊടുത്തു വായിക്കും
തോറ്റു പോയവര്‍ നെഞ്ചു കീറിപൊളിച്ചു
കറപിറ കുറിച്ചാല്‍
നിങ്ങള്‍ തിരിഞ്ഞു നോക്കുമോ ??
എന്തായാലും ,
എനിക്ക് ഈ തോന്ന്യാക്ഷരങ്ങളെയുള്ളൂ
എന്‍റെ വൃത്തം ,
ചൊവ്വാദോഷമുള്ള സഹോദരിയുമായി ഒളിച്ചോടി പോയി
പ്രാസങ്ങളെല്ലാം
കടംകേറി മുടിഞ്ഞ അച്ഛന്‍റെ കൂടെ
കാശിക്കു പുറപ്പെട്ടുപോയി
അലങ്കാരങ്ങള്‍
ചുവരലമാരയില്‍ ഇന്നും ഭദ്രമാണ്
പഴയ പ്രതാപ കാലത്തിന്‍റെ
ദീപ്തസ്മരണകളുമായി
വാതിലില്‍ ജപ്തിനോട്ടീസും പതിഞ്ഞു കഴിഞ്ഞു
എനിക്ക് ബാക്കിയുള്ളത്
ഈ തോന്യാക്ഷരങ്ങള്‍ മാത്രമാണ്
കള്ള്കുടിച്ചും ബീഡിവലിച്ചും
ഊര്തെണ്ടി നടക്കുന്ന
അക്ഷരങ്ങളുടെ ഒരു തെമ്മാടികൂട്ടം
തലകെട്ടുകള്‍ എല്ലാം ചിതലരിച്ചുപോയി
കവിയുടെ പേര് ,
കാലപഴക്കത്തില്‍ മാഞ്ഞു പോയി
അന്ന് ,
പാഥേയം തരേണ്ടവര്‍
പരിവേദനം തന്നപ്പോള്‍,
മധുരം തരേണ്ടവര്‍
മുള്ളുകള്‍ തന്നപ്പോള്‍,
നിങ്ങള്‍ സ്വീകരിച്ചില്ലേ..?
പൊരുതില്ലേ???
അത് പോലെ എന്‍റെയീ
നഗ്നമായ കവിതയും..??


Tuesday, May 18, 2010

തിരിച്ച്..

വഴിയോരത്തൊരു വൃദ്ധന്‍ തണ്ണീര്‍പന്തലൊരുക്കി
കാത്തിരിപ്പുണ്ട്..
വരണ്ട തൊണ്ടയിലേക്ക് പ്രണയം പകരാന്‍.
ചാപിള്ളയെ പെറ്റുകൂട്ടിയ
ഒരു ഗര്‍ഭപാത്രം നിലവിളികുന്നുണ്ട്,
രക്ഷകനായ ഒരു പുത്രന് വേണ്ടി..
മണല്‍ പരപ്പിലെവിടെയോ ഒരു മഹാ വൃക്ഷം
തണല്‍ വിരിക്കുന്നുണ്ട്..
ആത്മാവ് നഷ്ടപെട്ട പഥികര്‍ക്കു വേണ്ടി..
അറിയപ്പെടാത്ത തെരുവോരത്തെവിടെയോ
ഒരു ഭ്രാന്തി മുടിയഴിചിട്ടലറുന്നുണ്ട് ..
അടുക്കളപ്പുറങ്ങളില്‍വിശപ്പാറുംമുന്‍പേ
ഇലമടക്കി എഴുന്നേല്‍ക്കുന്നുണ്ട് ഒരമ്മ..
വിഷംതീണ്ടി കറുത്ത്പോയ നഖക്ഷതം മായ്കാന്‍,
ഒരു കറുത്ത മൂടുപടമന്വേഷിക്കുന്നുണ്ട്-ലോകം..വ്രണങ്ങള്‍ തിണര്‍ത്ത ഒരു ഹൃദയം..
മുറിവേറ്റ കിളിയുപേക്ഷിച്ച ഒരു കൂട്..
വഴികണ്ണ് കഴച്ചു പോയ ഒരു നിരാശ..
പിറവി നിഷേധിക്കപെട്ട ഒരു കരച്ചില്‍..
അതിജീവനത്തിന്‍റെ ഒരു പിടച്ചില്‍..
വിഷം കഴിച്ച ഒരു മരണം..
എല്ലാം കാത്തിരിക്കുന്നത് എന്നെയാണ്..
മേല്‍കൂരയില്‍ നിന്നും രൂപം നഷ്ടപെട്ട
വികൃത ശിലകളായി താഴേക്ക്‌ പൊടിഞ്ഞു വീഴുന്നത്,
ഞാനാണ് ..
കൂരിരുട്ടിന്‍റെ പൊടിപച്ചകളില്‍ നിന്നും കഥകളുടെ നട്ടുച്ചയിലേക്ക്
അലറി കരഞ്ഞു പിറന്നു വീഴുന്നതും ഞാനാണ്..
കര്‍കിടരാത്രിയിലെ മുത്തശി രാമായണങ്ങളില്‍ നിന്നും
എഴുത്തിന്‍റെ സഹതാപശൂന്യതകളിലേക്ക്
വെളിച്ചപ്പെടുന്നതും ഞാന്‍ തന്നെ..
എല്ലാ ഇട്ടെറിഞ്ഞ് ..
പോയേ പറ്റു എനിക്ക്..


Wednesday, May 12, 2010

വാക്കുറങ്ങുന്നു..

ദൂരെ
ഒരു കഴുമരം കാത്തിരിപ്പുണ്ടായിരുന്നു
വരികള്‍ക് പിറകെ,
വഴി വിളിച്ചപോഴാണ്
നമ്മള്‍ ഇറങ്ങി നടന്നത്
കരഞ്ഞും വരഞ്ഞും
വായിച്ച് ,
വിയര്‍ത്തു വളഞ്ഞ വഴികളെല്ലാം
നാമൊരുമിച്ചു താണ്ടി
തേഞ്ഞു പോയ കാലടികളില്‍
പിന്നിട്ട വഴികളുടെ ചൂട്
കനല്‍കട്ടകളായി..
അപ്പോഴും , അറ്റത്ത് ഒരു
കുഞ്ഞു വാക്കുറങ്ങുന്നുണ്ടാവുമെന്നു
നമ്മള്‍ വിശ്വസിച്ചു ..
വഴി കണ്ണുമായി കാത്തിരുന്നത്
പ്രക്ഷോഭങ്ങളുടെ പ്രവാസം ..
നിഷ്പക്ഷതയെ തുലാസിലിട്ടു
വഴി നീളെ വ്യവസ്ഥിതികള്‍
വെല്ലുവിളിച്ചു ..
ലക്ഷ്യത്തിന്റെ ചരിത്രം മറന്നു
ഒടുവില്‍ നാം
മാര്‍ഗത്തോട്‌ യുദ്ധം പ്രഖ്യാപിച്ചു..
നമ്മള്‍ ഒരിക്കലും നല്ല എഴുത്തുകാരല്ല
അറിഞ്ഞതൊക്കെയും അറിയില്ലെന്നും ,
അറിയാതതൊക്കെയും അറിഞ്ഞെന്നും ,
നടിക്കുന്ന നമ്മള്‍,
നല്ല വായനക്കാര്‍ പോലുമല്ല!!
മനുഷ്യനെ അറിയാനായി പടിയിറങ്ങി പോയ
സഖാക്കള്‍ ,
വല്‍മീകം പൊളിച്ചു
ദൈവങ്ങളെയും കൊണ്ട് തിരിച്ചു വന്നപ്പോള്‍
നമ്മള്‍ നല്ല കാഴ്ചക്കാര്‍ മാത്രമായി ..
എനിക്കറിയാമായിരുന്നു-
ഒരു നാള്‍
നമ്മള്‍ വിചാരണ ചെയ്യപ്പെടുമെന്ന്
നമ്മള്‍ തടവുകാരവുമെന്നും ,
തൂക്കിലേറ്റപെടുമെന്നും ..
പക്ഷെ ,
അന്ന് വിപ്ലവം വരുമോ ???






തിരിച്ചുവരവുകള്‍ ..

പൊക്കിള്‍ കൊടിയറുത്തപ്പോള്‍
തലമുറകളുടെ ഈറ്റുപായില്‍ നിന്ന് ..
കാഞ്ഞിര കയ്പ്പ് നിറഞ്ഞ
വാത്സല്യത്തിന്റെ മുലപ്പാലില്‍ നിന്ന്..
പുറത്താക്കപെട്ട
സ്കൂള്‍ മുറ്റത്തെ ഏകാന്തതയില്‍ നിന്ന്..
ഉദ്യോഗ ചന്തയിലെ
മുഷിഞ്ഞ ബിരുദ കെട്ടുകളില്‍ നിന്ന്..
ഉമ്മറതിണ്ണയില്‍ അമ്മ കൊളുത്തിയ നിലവിളക്കില്‍ നിന്ന്..
നീ കൊതിപ്പിച്ച വാനോളം വലിയ സ്വാതന്ത്ര്യത്തില്‍ നിന്ന്..
എന്ത് കൊണ്ടാണ് എന്റെ
തിരിച്ചു വരവുകളെല്ലാം
ഇത്രയ്ക്ക് ഗംഭീരമാവുന്നത് ..???


ബുദധന്റെ ചിരി..!!

അവര്‍ എന്റെ ജനവാതിലുകള്‍ ബന്ധിച്ചു..
അവരെനിക്കു പുറം കാഴ്ചകള്‍ നിഷേധിച്ചു
എനിക്കൊരു മുനയൊടിഞ്ഞ പേനയും
പൊയ്കാലുകളുള്ള കസേരയും
മാത്രം തന്നു..
പക്ഷെ
 ഞാന്‍ ,
ഗാന്ധാരിയെ പോലെ
എല്ലാം കണ്ടു കൊണ്ടിരുന്നു..
ഏകലവ്യനെ പോലെ
എല്ലാം കേട്ടുകൊണ്ടിരുന്നു ..
കര്‍ണ്ണനെ പോലെ
എല്ലാം അറിഞ്ഞു കൊണ്ടിരുന്നു ..
ഘടോല്‍കചനെ പോലെ
യുദ്ധം ചെയ്തു കൊണ്ടിരുന്നു..
കാഴ്ചകളെ നിഷേധികാനാവാത്ത
നിസ്സഹായതയ്ക്ക്‌ മുന്നില്‍
ബലിയാടായത് ,
എന്റെ രാജ്യമാണ് ..
ഗാന്ധാരിയും ,ഏകലവ്യനും ,കര്‍ണ്ണനുമെല്ലാം
 തോറ്റവരുടെ പടനായകരായിരുന്നല്ലോ..
പതിവു പോലെ,
യുദ്ധത്തിനൊടുവില്‍ ഞാന്‍ മടങ്ങുന്നത് -
ഗയയിലേക്കാണ് ,
ആ ബോധിവൃക്ഷ തണലിലേക്ക്‌
തോല്‍കാതെ ഇന്നും ചിരിച്ചു കൊണ്ടവിടെ ഇരിക്കുന്നത് ,
അവന്‍ മാത്രമാണല്ലോ …!!


Monday, May 10, 2010

വില കുറഞ്ഞ വാക്കുകള്‍

വാകുക്കള്‍ കൂടി ചൊല്ലാന്‍ വയ്യാത്തവരെന്നു
നിങ്ങള്‍ തന്നെയല്ലേ അവരെ വിശേഷിപ്പിച്ചത്‌ ..??
പിന്നെന്തിനാണ് ഈ കവിതകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നത് ..??
മണ്ണ് തിന്നു വളരാന്‍ നിങ്ങളല്ലേ അവരെ
പട്ടിണി പഠിപ്പിച്ചത് ..?
എന്തിനാണ് പിന്നെയും ‘വാ മുറുക്കുണ്ണി..വാമുറുക്ക് ’എന്ന് പരിഭവിക്കുന്നത്..??
ചന്ദ്രനെ ചൂണ്ടി ചന്ദനകിണ്ണമെന്നു
കൊതിപ്പിച്ചതും നിങ്ങളല്ലേ??
പുതിയ സൂര്യോദയം എവിടെയെന്ന ചോദ്യത്തിന് മുമ്പില്‍
പതറി പോവുന്നതെന്തേ ..??
നിങ്ങള്‍ തന്നെയല്ലേ അവരെ രാമനാമം ചൊല്ലാന്‍ പഠിപ്പിച്ചത്..??
പിന്നെന്തിനാണ് തകര്‍ന്ന മിനാരങ്ങളും ,
കത്തി തീര്‍ന്ന തീ വണ്ടികളും കണ്ടു ഭയപ്പെടുന്നത് ??
നിങ്ങള്‍ക്ക് വിശപ്പടക്കാന്‍
ജീവിതമാണവര്‍ തീറ്റയായി എറിഞ്ഞു തന്നത് ..
മതിയായില്ലെങ്കില്‍ ജീവനും കൂടിയെടുത്തു കൊള്‍ക
രക്തവും മാംസവും പകുത്തു കൊള്‍ക..
എന്നിട്ടും,
ചാവ് കുന്നിന്റെ നെറുകില്‍ നിന്നും
അവര്‍ തിരിച്ചു വന്നില്ലെങ്കില്‍ ,
അറിയുക-
മണ്ണും ,വാക്കും ,പട്ടിണിയുമാണ്‌
അവരെ വളര്‍ത്തിയത്‌ ..
അവര്‍ക്ക് -
മരണം വെറും രണ്ടാം ജന്മമാണ് ...


Saturday, May 8, 2010

പ്രണയം...




വാക്കുകള്‍കുമപ്പുറതേക്ക്‌
നീ ഒഴുകി പരക്കുമ്പോഴൊന്നും
ഞാനറിഞ്ഞിരുന്നില്ല..
അതെനിക്ക് നിലയില്ലാതെ മുങ്ങി മരിക്കാനുള്ള ഒരു സമുദ്രമാകുമെന്ന്‍..


Friday, May 7, 2010

എല്ലാ തലമുറയിലെയും അചനമ്മമാര്‍ക്ക് ..

അമ്മയ്ക്ക്..
ഒരുപാടുണ്ട്..
അലക്ക് കല്ലിന്മേലെ വലിയ വിഴുപ്പു ഭാണ്ഡം ..
കിണറ്റിന്‍ കരയിലെ എച്ചില്‍പാത്രങ്ങള്‍..
വിരുന്നു മുറിയിലെ സ്ഥാന ഭ്രംശങ്ങള്‍..
മക്കളുടെ നിരാഹാര സമരങ്ങള്‍..
അച്ഛന്റെ മുന്‍ കോപം..
എല്ലാം അമ്മയ്ക്കുള്ളതാണ്..
അച്ഛന്..
പണ്ട്,
മൂക്കറ്റം കള്ളില്‍ മുങ്ങിയാലും
എന്റെ പരിപ്പുവടകള്‍  അരയിലെ നോട്ടീസു പൊതിയില്‍
ഭദ്രമായി അമര്‍ത്തി പിടിക്കുന്ന സ്നേഹത്തിന്...,
ഇന്ന്,
കൊക്ക്ടെയിലും നിശാവിരുന്നും കഴിഞ്ഞ്,
വീടിലേക്കുള്ള വഴി മറന്നു നില്‍കുന്ന അച്ഛന്റെ മുഖം പോലും
നഗരത്തിന്റെ വിഷപുക മറഞ്ഞതിനാല്‍
എനിക്കോര്‍തെടുക്കാന്‍ പറ്റുന്നില്ല...

തെറ്റ്

അത് വരെ എല്ലാം കറുപ്പായിരുന്നു..

കറുപ്പ് ഒരു നിറമാണെന്ന് പോലും അന്നറിവുണ്ടായിരുന്നില്ല ..
ഈറ്റുപായില്‍ നിന്നാണ് നിറങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്..
വാത്സല്യത്തിന്റെ വെള്ളയായും,
പ്രണയത്തിന്റെ നീലയായും..
മരണത്തിലേക്ക് പച്ചയായും..
ഞാനോടി തുടങ്ങി..
സ്വയം ഒറ്റുകാരിയാവുകയാണെന്നറിഞ്ഞു കൊണ്ട് തന്നെ..
അകവും പുറവും നീറ്റി പിറന്നു വീണ വരികള്‍ക്ക്
പേരില്ലാത്ത നിറങ്ങളായിരുന്നു ..
നഷ്ടപെട്ടതെല്ലാം വെള്ളയും,
നിഷേധിക്കപെട്ടത് നീലയും
വിധിക്കപെട്ടത് ആറാം വിരലിന്റെ പച്ചയുമായിരുന്നു..
ദുസ്വപ്നങ്ങളില്‍ ഭ്രാന്തു പടര്‍ന്നു കയറിയ
നട്ടുച്ച വയസ്സില്‍,കറുപ്പും വെളുപ്പും
വേര്‍തിരിച്ചു വായിക്കാന്‍ എന്നെ പഠിപ്പിച്ചത്
നിങ്ങളാണ്..!!
കാല്‍നഖത്താല്‍ വെട്ടി വിണ്ടു കീറിയ
ഭൂമിയിലേക്ക്‌ വന്നത് മുതല്‍,
ഇപ്പോഴും..
നീര്‍പോള പോലെ മിടിക്കുകയാണ്..
ഇനിയും തോറ്റുമടങ്ങാന്‍ മനസ്സില്ലാതെ..
അകം പുളഞ്ഞു പിറന്നു വീണത് ചാപിള്ളയാണെന്നതറിയാതെ..

Thursday, May 6, 2010

ക്ഷമിക്കുക ,ഇതൊരു പെണ്‍ കവിതയല്ല ..ഒരു പെണ്ണിന്റെ കവിതയാണ്

മണ്ണിന്റെ മണമാണ്..

മണ്ണിനെ പോലെ നിഗൂടമാണ് മനസ്സും..

എന്തൊകെയോ മായ്കാനും മറയ്കാനുമുണ്ട് ..

എവിടെയോകെയോ വാപൊത്തി നില്‍കാനും,

നാവടക്കാനുമുണ്ട്..

എത്ര വട്ടം സ്വയം പറഞ്ഞു പഠിപ്പിച്ചാലും,

വിരല്‍ തുമ്പ് വിറയ്കുമ്പോള്‍ പതറി പോവാനുണ്ട്..

രണ്ടു കൈയും നീട്ടി വാങ്ങിയ നുണകളെല്ലാം

മടിയില്‍ കുടഞ്ഞിട്ടു എണ്ണി നോക്കാനുണ്ട്..

പതിരുകള്‍ വേര്‍തിരിച്ചു പൊട്ടി കരയാനുണ്ട്..

കെട്ടു പിണഞ്ഞ വേരുകള്‍ക്കൊപ്പിച്ചു സ്വയം നട്ടു നനയ്കാനുണ്ട്..

നാളെയുടെ നട്ടുച്ച വെയില്‍ മുഴുവനും കൊള്ളാനുണ്ട് ..

കയറിനും കുപ്പികും കത്തിക്കുമിടയില്‍ പകച്ചു നില്കാനുണ്ട്..

ആര്‍ത്തലച്ചു പിറന്നു വീണ ഭൂമിക്കു പോലും ഒന്നും

കൊടുക്കാതെയും വാങ്ങാതെയുമിരിക്കണം..

വിരലുകള്‍ കോര്‍ത്ത്‌ രഥ ചക്രം കാക്കണം..

അന്ധതയെ സ്നേഹിക്കാന്‍ പഠികണം..

ഭര്‍ത്താവിനൊപ്പം വനവാസത്തിനു പോകണം..

തടവറയില്‍ വിശപ്പും പട്ടിണിയും കൊടുത്തു

മക്കളെ വളര്‍ത്തണം..

യാഗത്തിന് ഹവിസ്സാവണം..

അഗ്നി പരീക്ഷയെ അതിജീവിക്കണം..ഒടുവില്‍ ഭൂമി പിളരുമ്പോള്‍,

ജനന മരണങ്ങള്‍ പോലും ലോപിച്ച് പോവുമ്പോള്‍..തിരിച്ചു മണ്ണിലേക്ക്..

അതെ, മണ്ണിന്റെ മണം പോലും നിഗൂഡമാണ് .

അത് കൊണ്ടാണ് ഭൂമിയും പെണ്ണായത്..

ഇതൊരു പെണ്ണിന്റെ കവിതയായത്..

Wednesday, May 5, 2010

കഥയില്‍..

കഥയില്‍..
പറയപ്പെടാത്ത ഒരുപാട് കഥകളുണ്ട്..
ആരൊക്കെയോ വിഴുങ്ങിയത്..
നാട്ടറിവില്‍ ഒലിച്ചു പോയത്..
നാടുകൂടത്താല്‍ തൂക്കിലേറ്റപെട്ടത് ..
മിത്തുകളില്‍ മുങ്ങിപോയത് ..
അങ്ങനെയങ്ങനെ..
ചരിത്രത്തില്‍ ചിതലരിച്ചു പോയ
ഒരു പാട് കഥയില്ലായ്മകള്‍..

Monday, May 3, 2010

അജ്ഞത-- ലളിത ലെനിന്‍

എഴുതാളരുടെ വചനങ്ങളില്‍ മുങ്ങി കിടന്നപോള്‍ 
എഴുത്താണി മുനയില്‍ 
അക്ഷര വടിവില്‍ 
ചോര പൊടിയുന്നത്
എവിടെ നിന്നെന്നു 
ഞാനറിഞ്ഞിരുന്നില്ല   
അതുകൊണ്ട്,
അസ്ഥാനത്. ഒരു ഹൃദയവും 
സങ്കല്പിച്,
ആളൊപ്പം തലയുയര്‍ത്തി  നടന്നു..
നെഞ്ച് വേദനികുമ്പോള്‍  വയറു തടവിയും
വയറു വേദനിക്കുമ്പോള്‍ നെഞ്ച് തടവിയും
ശീലിക്കയാല്‍ 
ഹൃദയ വേദനയ്ക്
എന്ത് ചെയ്യണമെന്നു
എനിക്ക് അറിയുമായിരുന്നില്ല ....
മണ്ണില്‍ ഇഴയുന്നവരുടെ ഓളങ്ങള്‍ തേടുന്നതെന്ത്?
സ്വന്തം ഉടല്‍ വിട്ടു വേറെ ഒരഭയം.. അല്ലെ?
എന്റെ തൃഷ്ണയും അതാണ്..
വഴികളുടെ കാണാത്ത തുടര്‍ച്ചയിലൂടെ അര്‍ദ്ധരാത്രിയില്‍ നടന്നു പോകുന്നതാരാണ് ?
അടിത്തട്ടിലൂടെ രഹസ്യമായി മുന്നെരുന്നതാരാണ്??
ഈ പിള്ളേരുടെ പാട്ടിലെ കൊടുങ്കാറ്റാരാണ് ?
തീയാരാണ്?
എന്താണിവിടെ നടകുന്നത് ?
എന്താണ്?
എന്താണ്?