Saturday, November 20, 2010


ഉറ കുത്തിയ വാതിലിനപ്പുറം,
ക്ഷമ നശിച്ച നിഗൂഡതകളെല്ലാം
സംഘടിച്ച  തടവറയില്‍ നിന്നാണ്
എന്‍റെ തൂലികയ്ക്ക് ഭ്രാന്ത് പിടിച്ചത്.
ആദ്യം അത് മുദ്രാവാക്യങ്ങള്‍ തിരുത്താന്‍ തുടങ്ങി
പിന്നെ സിദ്ധാന്തങ്ങള്‍ .
നട്ടെല്ലോടിഞ്ഞ  പ്രണയ തത്വശാസ്ത്രങ്ങളുടെ
നീണ്ട മായ്ച്ചെഴുത്ത്..
ഒടുവില്‍ ,അണിയറയിലെ ചായക്കൂട്ടുകളില്‍ 
മുഖം പൂഴ്ത്തി, ഉറക്കം നടിച്ച
ചരിത്ര യുദ്ധങ്ങളെ സ്പര്‍ശിച്ച അന്നാണ്,
ഞാന്‍ കവിയല്ലാതായത്.. 

Thursday, November 4, 2010

പഴയ പുരുഷാര്‍ത്ഥങ്ങള്‍

എണ്ണമറ്റ ചില്ലു കഷണങ്ങളായി ചിതറി തെറിക്കാന്‍
നിന്റെയൊരു ചെറിയ ചിലിയനക്കം.
ഉച്വാസ വായു നിലച്ച ഗുഹാമുഖത്ത്‌ 
സ്വപ്നങ്ങള്‍ക്കൊരു കറുത്ത ജീവപര്യന്തം.
മറവിക്ക് എന്നുമോര്‍മിക്കാന്‍
സുഖകരമായൊരു കുരിശു മരണം.
മുറിവേറ്റവള്‍ക്ക് ചിരിച്ചു കൊണ്ടോടികയറാന്‍
സുന്ദരമായൊരു കഴുമരം.
ചതുരാകാശങ്ങളില്‍ നിന്നും
കടല്‍ ഭിത്തികള്‍ക്കിടയിലേക്ക്
ഉടല്‍ കറുത്ത കാമനകളുടെ
ജയില്‍ ചാട്ടം.
ബലി പീഡത്തിലെ കറുത്ത വീഞ്ഞില്‍ നിന്നും
രൂപകൂട്ടിലെ ഏകാന്തതയിലെക്കെന്ന പോലെ
കൈ വിരലുകള്‍ക്കിടയിലെ ഇത്തിരി സ്നേഹത്തിലേക്ക്‌
സ്വതമന്വേഷിച്ചൊരു പലായനം.
കണ്‍തടങ്ങളിലവശേഷിച്ച രാത്രിയില്‍ നിന്നും
പ്രണയത്തിന്റെ നിസ്സീമതയിലേക്കൊരു
പരകായപ്രവേശം.
സമയം-
ഭൂതകാല മുഖത്തെഴുത്തില്‍  നിന്നും
അവസാന അടയാളവും വര്‍ത്തമാനവെറുപ്പിനാല്‍
തുടചെടുത്തിരിക്കുന്നു.
മരണ തുരുത്തില്‍
ഒറ്റയടിയളവിനാല്‍
ശിരോലിഖിതങ്ങള്‍ മാറ്റി വരയ്ക്കാന്‍
ഒരേകാകി തുഴഞ്ഞടുക്കുമെന്നോര്‍ത്ത് 
വിഡിയായ മനുഷ്യന്‍ ഇന്നും നോയമ്പ് നോല്‍ക്കുന്നു.
ഈ തീരങ്ങള്‍ -
കറുത്ത രണ്ടു മുറിവുകളാണ്.
ഒരു നോട്ടം
ഒരു സ്പര്‍ശം
ഒരിറ്റു സ്നേഹം
മതി
കടല്‍ ക്ഷോഭം  രക്ത ചൊരിചിലുകളായി 
അവസാനമില്ലാത്ത ഉള്‍ച്ചുഴികളിലൂടെ
മുറിവുകളുടെ മേഘമല്‍ഹാര്‍ തീര്‍ക്കാന്‍.
പിന്നെ-
മാംസമഴുകിയ ചങ്ങലകൊളുത്തുകളില്‍ നിന്നും
സ്വാതന്ത്ര്യഗീതികളുടെ ഒരു ഘോഷയാത്ര..