Sunday, November 6, 2011



ജോണ്‍ -
മിന്നല്‍പിണരിന്‍റെ ഒറ്റഞരമ്പിലൂടെ
മനസ്സ് മുറിക്കുന്ന രാത്രിമഴ.
ഭ്രാന്തിന്‍റെ വേദസാരങ്ങളില്‍ ,
നീ
ഉയിര്‍പ്പിന്‍റെ മൂന്നാം പകല്‍.
സംശയങ്ങളേതും ബാക്കിവയ്ക്കാത്ത
സഹനവല്‍മീകം-
വിഷലിപ്തമായ നിന്‍റെയേകാന്തത

അമ്മമാര്‍-
അവരുറങ്ങികൊള്ളട്ടെ,
ഒരു തുള്ളി വീഞ്ഞിനും
ഒരു രാത്രിസഭയ്ക്കും വേണ്ടി
നമുക്കീ വേദപുസ്തകം പണയം വെയ്ക്കാം.
രക്തസാക്ഷികള്‍ക്കിനിയൊരു
ദൂതനില്ല-

ഇതാ
എന്‍റെ പഴയ കയറ്റുകട്ടിലില്‍
അക്ഷരമാലാക്രമം തെറ്റിച്ച്‌
ഒരാത്മാവ് കൂടി ചേക്കേറുന്നു.
പനിപിടിച്ച ദര്‍ബാറില്‍ നിന്നും
മുറിവേറ്റ ഒരു പക്ഷി കൂടി ഭൂമി തേടുന്നു.
വിളക്കുമരത്തിന്‍റെ കണ്ണ് കുത്തി പൊട്ടിക്കാന്‍
മുറിബീഡിയുടെ ചൂട്ടു വെളിച്ചം തേടിയവന്‍  
നീയെനിക്ക് പ്രിയപ്പെട്ടവന്‍
ജോണ്‍ -
നിനക്ക് ശേഷവും, ഉയിര്‍പ്പിന്‍റെ-
ഈ ഗുഹാമുഖം തുറക്കാന്‍
ആരുമെത്തിയില്ല.
ഇന്നോളം-
വാഴ്വിന്‍റെ ഒരു വേനലിലും
ഈ താഴ്വര പൂത്തിട്ടില്ല