Saturday, December 25, 2010

നിദ്രാശാന്തിയുടെ കടല്‍ തുരങ്കം തകര്‍ത്ത്
നിര്‍ദ്ധാക്ഷിണ്യം എന്നിലേക്ക്‌ പാഞ്ഞുപുളയുന്ന
പുകവണ്ടിയുടെ ആക്രോശങ്ങള്‍ .
ഞെട്ടിയുണര്‍ത്തികൊണ്ടേയിരിക്കുന്ന
അനാഥഭ്രൂണത്തിന്റെ കരച്ചില്‍ .
ഇരുട്ടില്‍ , അസ്വസ്ഥ മായ കഴുകോലിനു താഴെ
മുറിഞ്ഞ തൊണ്ടയിലേക്ക്
അമ്മ പകര്‍ന്ന കഷായ കയ്പ്പിന് ,
ചുവന്ന പട്ടു കൊണ്ട് വാ മൂടിയ
അച്ഛനെന്ന അനാഥത്വം തരിക്കുമ്പോള്‍ ,
പനികിടക്കയിലെ സ്വപ്നങ്ങളിലൊക്കെയും
സപ്തവര്‍ണങ്ങളിലൊഴുകുന്ന നിള നിറഞ്ഞു കവിയുന്നു .
അരയാള്‍ പൊക്കത്തില്‍
ആത്മഹത്യ പരാജയപെട്ടവന്റെ നിലവിളികള്‍ക്ക്‌
വാക്കാവാത്ത സങ്കടകടലിന്റെ
ഭ്രമിപ്പിക്കുന്ന ആഴം ചുവയ്ക്കുന്നു .
മനസ്സില്‍ ഒരു താക്കോല്‍ പഴുതിന്റെ
തണുത്ത തുരുമ്പ് മാത്രം ശേഷിക്കെ,
ചോര കിനിയാത്ത മുറിവുകളെ ലക്ഷ്യമാക്കി
കാലം തൊടുത്ത ആഗ്നേയങ്ങള്‍
അടയാളങ്ങളടര്‍ന്ന
രക്തസാക്ഷിക്കല്ലിനു ചുവട്ടില്‍
ആത്മശാന്തി തിരയുമ്പോള്‍
അകാരണമായി അസ്വസ്ഥരാവുന്നുണ്ട്-
ഓരോ നാട്ടിലും,,
എത്രയോ അമ്മമാര്‍ .


എന്നോട് ക്ഷമിക്കുക-
വര്‍ത്തമാനത്തിനു കുറുകെ
ആത്മബലമുരുക്കിയ പാലമുറയ്ക്കാന്‍
നിരന്തരമായി തോറ്റുകൊടുത്തവര്‍ക്ക്
തണ്ടെല്ലോടിഞ്ഞ കവിതയുടെ
വൈധവ്യം മാത്രം
ഞാന്‍ കാഴ്ചവെയ്ക്കുന്നു..
  

No comments:

Post a Comment