Tuesday, July 20, 2010

മീരസാധു..

മഥുരയിലെ കൃഷ്ണക്ഷേത്രങ്ങളില്‍ ,നാഥനില്ലാത്ത പശുക്കള്‍ മേഞ്ഞു നടക്കുന്ന വഴികളില്‍ ,മുഷിഞ്ഞു നാറുന്ന ഗലികളില്‍ ,എല്ലാം ഞാന്‍ മീരസാധുക്കളെ തേടിയലഞ്ഞു..തല പോയ ക്ഷേത്ര ഗോപുരങ്ങള്‍ കണ്ടു,വൃത്തി കെട്ട വൃന്ദാവന്‍ കണ്ടു. ഉറുമ്പരിക്കും പോലെ കുരങ്ങന്മാരെ കണ്ടു..പക്ഷെ മായിഗറിലെ ഭക്തമീരകള്‍ മാത്രം എന്നോട് കനിഞ്ഞില്ല.അവര്‍ എവിടെയോ ഒളിച്ചിരിക്കുകയായിരുന്നു..''രാധേ ശ്യാം'' എന്നലറി വിളിക്കുന്ന ജടാധാരികളും ചരിത്രം തുപ്പുന്ന ഗൈഡുകളും സുലഭം.പകയോടെ സഞാരികള്‍ക്ക് നേരെ ഭിക്ഷാപാത്രം നീട്ടുന്ന ഭക്തമീരകള്‍ മാത്രം??

''നമ്മുടെതല്ലാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണെന്നിരിക്കെ -എനിക്കാ കഥകള്‍  തന്നെയായിരുന്നു ജീവിതം..
കഥയിലെ മായിയെ കാണാന്‍,ജീവന്‍റെ മുഷിവു മണക്കുന്ന തെരുവുകളില്‍ വന്നതിന്,ഒടുവില്‍ ഞാന്‍ എന്നെ തന്നെ ശപിച്ചു..ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങളും,ചുക്കി ചുളിഞ്ഞ മുഖവും,പല്ലില്ലാത്ത മോണ നിറയുന്ന ചിരിയുമായി പകയോടെ,പ്രണയത്തോടെ,മഹാശയന്മാരെ തേടിയലയുന്ന..,കൃഷ്ണനെ തന്നെ തേടിയലയുന്ന ഭക്തമീരകള്‍ -എവിടെയാണവര്‍ ഒളിച്ചിരിക്കുന്നത്??
വളരെ ലാഖവത്തോടെ നീ ചുരുട്ടി പുകയൂതിയ എന്‍റെ പ്രണയത്തെ ഈ തൂക്കു പാത്രത്തിലെ ഭിക്ഷയായി തിരികെ വാങ്ങാന്‍ -തല മുണ്ഡനം ചെയ്ത്,പരുപരുത്ത കാവി ചുറ്റി ഈ ഊന്നുവടിയുമായി ഞാന്‍ വന്നിട്ടുണ്ട്..
എന്‍റെ പ്രണയം-
പൂതനയുടെ മാറില്‍ വിങ്ങിയ വിഷമാകട്ടെ,കാളിന്ധിയെ കറുപ്പിച്ച അമ്ല മാകട്ടെ, കാലപഴക്കതാല്‍ വിഷം തീണ്ടിയ പാലാകട്ടെ,
എനിക്ക് തിരിച്ചു തരിക..
ചുവന്ന തൂണുകള്‍ക്കിടയില്‍ ഇരുട്ടായി കാത്തു നില്‍ക്കുന്നവനെ..
ഭ്രാന്തമായ പ്രണയസങ്കല്‍പങ്ങളുള്ളവനെ ..
പ്രണയം കൊണ്ടെന്നെ കളങ്കിതയാക്കിയവനെ ..
ഇതാ പകയുടെ ,പ്രണയത്തിന്‍റെ ,നമ്മില്‍ നാംബെടുത്ത കള്ളസ്വപ്നങ്ങളുടെ ഭിക്ഷാപാത്രം..
എനിക്ക് തിരിച്ചു നല്‍ക്കുക..
നമ്മുടെതായതെല്ലാം -ഇനി;
ഞാനും ഒരു മീര സാധുവാണ്‌...!!!




*മീരസാധു: പ്രശസ്ത കഥാകാരി കെ.ആര്‍ മീരയുടെ ലഖുനോവല്‍ .

1 comment:

  1. പൂതനയുടെ മാറില്‍ വിങ്ങിയ വിഷമാകട്ടെ,കാളിന്ധിയെ കറുപ്പിച്ച അമ്ല മാകട്ടെ, കാലപഴക്കതാല്‍ വിഷം തീണ്ടിയ പാലാകട്ടെ,
    എനിക്ക് തിരിച്ചു തരിക..
    ----------------------------------------------------------------------
    മികച്ചവരികള്‍ പക്ഷെ എല്ലാം അവസാനിക്കുന്നത്‌ നിരാശയിലാണ്.
    കവിത ഒരു സന്ദേശമാണ്. അത് പോരടുന്നവര്‍ക്ക് ഊര്‍ജ്ജമായി മാറണം,
    അത് അതിജീവനത്തിനുള്ള കാഹളമാകണം, അത് വിശക്കുന്നവന്റെ വേദന അറിയണം, അതിന്‍റെ സ്വരം പിച്ചിചീന്തപെട്ട കുരുന്ന് മേനികളുടെ നീട്ടല്‍ ആകണം. അതിന്‍റെ നിറം പൊരുതിവീണ സഖാകള്‍ ഒഴുക്കിയ രക്തത്തിന്റെ താകണം.
    ചുവപ്പന്‍ അഭിവാദ്യങ്ങള്‍.

    ReplyDelete